ചാരുകസേരയിൽ കിടന്ന് കണ്ണുമടച്ച് ഞാൻ ആലോചനയിൽ മുഴുകി:
ആഗോളീകരണം, ആഗോള താപം, ആണുപ്രസരണം, സുനാമി
പിന്നെ, 2012 ഡിസംബറിലെ ലോകാവസാനം...
മനുഷ്യരാശിയെ രക്ഷിക്കുവാനുള്ള വഴികൾ ആലോചിക്കവെ ഉറങ്ങിപ്പോയി.
പിന്നീടെപ്പോഴോ കണ്ണുതുറന്നപ്പോൾ മുറിയുടെ മൂലയിൽ കിടന്നുറങ്ങുന്ന ഒരു പൂച്ചയെ കണ്ടു.
കറപ്പും വെളുപ്പും നിറമുള്ള ഒരു സുന്ദരൻ പൂച്ച.
കുറേ നേരം അവനെ നോക്കിയിരുന്നപ്പോൾ എന്റെ കണ്ണുകളിൽ സ്നേഹം തുളുമ്പി.
അവനെ മെല്ലെ എടുത്ത് മടിയിൽ കിടത്തവെ അവൻ എന്നെ ഒന്നു നോക്കി,
പിന്നെ സുഖമായി ഉറങ്ങി.
‘ഈയിടെയായി വികാരങ്ങളാണല്ലോ നിന്നെ നയിക്കുന്നത്.
ഇങ്ങനെ പോയാൽ നിന്റെ ഗതി അധോഗതി’
ഉണർന്നെണീറ്റ എന്റെ വിചാരം എന്നെ ശാസിച്ചു.
അപ്പോഴാണ് ഓർമ്മ വന്നത്, ഞാൻ ഉടുത്തിരിക്കുന്ന മുണ്ട് പുത്തനല്ലേ,
അപ്പിയും മൂത്രവും പറ്റിയാൽ കഷ്ടമല്ലേ.
പൂച്ചയെ തിരികെ മുറിയുടെ മൂലയിൽ നിക്ഷേപിച്ച്
വീണ്ടും ഞാൻ ആലോചനയിലേക്ക് മടങ്ങി.
മടിയിൽ എന്തോ ഭാരം തോന്നി കണ്ണുതുറന്നപ്പോൾ വീണ്ടും അവൻ എന്റെ മടിയിൽ.
വയ്യാവേലിയായല്ലോ, വീണ്ടും അവനെ മുറിയുടെ മൂലയിൽത്തട്ടി.
ആലോചനയും ഉറക്കവും കഴിഞ്ഞ് വീണ്ടും കണ്ണുതുറന്നപ്പോൾ അവൻ അവിടെത്തന്നെയുണ്ട്.
വീണ്ടും എന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ വേലിയേറ്റം.
അവനെ എടുക്കുവാനായി വീണ്ടും അവനെ സമീപിച്ചു.
ചാടി എണീറ്റ്, മുതുകു വളച്ച് ദേഷ്യത്തോടെ എന്തോ മുരണ്ടു കൊണ്ട് അവൻ മുറിവിട്ട് ഇറങ്ങിപ്പോയി.